ബിഷപ്പ്‌ ഫ്രാന്‍സിസ്‌ റോസ്‌ എസ്‌. ജെ.

1557ല്‍ പോര്‍ച്ചുഗലിലെ കാറ്റലോനിയയില്‍ ജനിച്ചു. പ്രായപൂര്‍ത്തിയായപ്പോള്‍ ഈശോ സഭയില്‍ അംഗമായി മിഷനറി പ്രവ്രര്‍ത്തനത്തിനായി പോര്‍ച്ചുഗീസുകാരുടെ കൂടെ ഇന്ത്യയിലെത്തി. ചേണ്ടമംഗലത്തെ വൈപ്പിന്‍ കോട്ട സെമിനാരിയില്‍ റെക്ടറായി സേവനമനുഷ്ഠിച്ചു. സുറിയാനി ഭാഷ പണ്ഡിതനായ ഇദ്ദേഹത്തിന്‌ സുറിയാനി ക്രൈസ്തവരുടെയിടയില്‍ ജനസമ്മിതി ഉണ്ടായിരുന്നു. 1599ല്‍ ഉദയം പേരൂരില്‍ നടന്ന സുനഹദോസില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മെനേസിസിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചത്‌ ഫാ. റോസായിരുന്നു. 1599 നവംബര്‍ 5-ാ‍ം തീയതി ഫാ. റോസിനെ അങ്കമാലി രൂപതയുടെ മെത്രാനായി 4-ാ‍ം ക്ലമെന്റ്‌ മാര്‍പ്പാപ്പാ നിയമിച്ചു. 1601 ജനുവരി 25-ാ‍ം തീയതി അങ്കമാലിയില്‍ വച്ച്‌ ഇദ്ദേഹത്തെ മെനേസിസ്‌ മെത്രാപ്പോലീത്ത അഭിക്ഷേകം ചെയ്തു. സുറിയാനിക്കാരുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായിരുന്നു ഇദ്ദേഹം. 1603ല്‍ ഇദ്ദേഹം അങ്കമാലി സൂനഹദോസ്‌ വിളിച്ചുകൂട്ടി. 1606ല്‍ "മലങ്കര മാര്‍ത്തോമാശ്ലീഹായുടെ ഇടവകയുടെ കല്‍പനകള്‍" എന്ന രൂപതാ നിയമ സംഹിത പ്രസിദ്ധീകരിച്ചു. 1609 ജനുവരി 26-ാ‍ം തീയതി മെത്രാപ്പോലീത്തയുടെ ചിഹ്നമായ പാലിയം നല്‍കപ്പെട്ടു.

കൊടുങ്ങല്ലൂരില്‍ പോര്‍ച്ചുഗീസ്‌ കോട്ടയും സൈന്യവും ഉണ്ടായിരുന്നതിനാല്‍ തന്റെ ആസ്ഥാനം 1609 ഡിസംബര്‍ 3-ാ‍ം തീയതി അങ്കമാലിയില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക്‌ മാറ്റി. തീരദേശ പട്ടണമായ കൊടുങ്ങല്ലൂരില്‍ ശത്രുക്കളുടെ ആക്രമങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിച്ചപ്പോള്‍, അവിടത്തെ താമസം സുരക്ഷിതമല്ലാത്തതിനാല്‍, ആസ്ഥാനം കോട്ടക്കാവിലേക്ക്‌ മാറ്റി. അദ്ദേഹമാണ്‌ ദേവാലയത്തിന്റെ സംരക്ഷണത്തിനായി പള്ളിയുടെ ചുറ്റും വലിയ മതില്‍കെട്ടിയത്‌. ആനമതിലെന്നറിയപ്പെടുന്ന ഈ മതില്‍ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പള്ളിയില്‍ പുതുതായി കൊണ്ടുവന്ന മണികള്‍ക്കായി ഉയരത്തില്‍ മണിമാളിക പണിയുകയും അതിനുള്ളില്‍ വലിയ മണിയും സ്ഥാപിക്കുകയും ചെയ്തു.

1624 ഫെബ്രുവരി 14-ാ‍ം തീയതി ഞായറാഴ്ച ഫ്രാന്‍സിസ്‌ റോസ്‌ മെത്രാന്‍ കാലം ചെയ്തു. പഴയ പള്ളിയുടെ അള്‍ത്താരയില്‍ പിതാവിനെ സംസ്ക്കരിച്ചു. ഇതിനെക്കുറിച്ച്‌ വട്ടെഴുത്ത്‌ ലിപിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ലിഖിതമാണ്‌ ഇന്നും പഴയ പളളിയുടെ ചുമരില്‍ കാണുന്നത്‌.

വട്ടെഴുത്ത്‌ ശിലാലിഖിതം: "മാറന്‍ ഈശോമിശിഹാ പിറന്നിട്ട്‌ 1624 മകരഞ്ഞായര്‍ നോമ്പുതുടങ്ങുന്ന ഞായറാഴ്ച അസ്തമിച്ച്‌ 8 നാഴിക രാവുചെന്നപ്പോള്‍ ശുദ്ധമാന കത്തോലിക്ക അക്കലേച്ചയുടെ കൂട്ടത്തില്‍ പെട്ട മലങ്കര നസ്രാണികളുടെ മേല്‍പ്പട്ടക്കാരന്‍ ഫ്രാന്‍ചീസ്‌ റോസു മെത്രാന്‍ കാലം ചെയ്തു"

No comments :

Post a Comment