ഗുണ്ടഫറസ്‌ രാജാവും കൊട്ടാരംപണിയും

ഗുണ്ടഫറസ്‌ രാജാവിന്‌ കൊട്ടാരം പണിയുവാന്‍ ഒരാളെ അന്യേഷിച്ചിറങ്ങിയ രാജാവിന്റെ പ്രതിനിധി ഹാബാന്റെ കൂടെയാണ്‌ മാര്‍ തോമാ ജറുസലെമില്‍ നിന്നും ഇന്ത്യയിലെത്തിയത്‌.

രാജ സന്നിധിയില്‍ എത്തിച്ചേര്‍ന്ന മാര്‍ തോമാ നിശ്ചിത ദിവസം പണി പൂര്‍ത്തീകരിക്കാമെന്ന കരാറില്‍ രാജാവില്‍ നിന്നും സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ കൈപ്പറ്റി. ഇവ കൊണ്ട്‌ അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. നിശ്ചിതസമയമായപ്പോള്‍ കൊട്ടാരം പണിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ താന്‍ സ്വര്‍ഗ്ഗത്തിലാണ്‌ രാജാവിനു വേണ്ടി കൊട്ടാരം പണിയുന്നതെന്ന്‌ മാര്‍ തോമാ അറിയിച്ചു. ഇതില്‍ കുപിതനായ രാജാവ്‌ അദ്ദേഹത്തെ കരാഗൃഹത്തിലടച്ചു.

ഈ സന്ദര്‍ഭത്തില്‍ രാജാവിന്റെ സഹോദരനായ ഗാദ്‌ മരിക്കുന്നു. തോമായ്ക്ക്‌ അത്ഭുതസിദ്ധിയുണ്ടെന്നറിഞ്ഞ രാജാവ്‌ അദ്ദേഹത്തെ വിളിപ്പിച്ചു. ശ്ലീഹാ ഗാദിനെ ഉയര്‍പ്പിച്ചു. ജീവന്‍ കൈ വന്ന ഗാദ്‌ താന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടുവെന്നും അവിടെ മാര്‍ തോമാ നിര്‍മ്മിച്ച മനോഹരമായ കൊട്ടാരം കണ്ടുവെന്നും അറിയിച്ചു. ഇതു കേട്ടപ്പോള്‍ രാജാവ്‌ സംപ്രീതനാകുകയും പരസ്നേഹ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ സ്വര്‍ഗ്ഗത്തില്‍ കൊട്ടാരം പണിത തോമായുടെ നിര്‍ദ്ദേശപ്രകാരം രാജാവും അനുയായികളും സ്നാനം സ്വീകരിക്കുകയും ചെയ്തു.

ഒന്നാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥത്തിലാണ്‌ ഇതെഴുതപ്പെട്ടിരിക്കുന്നത്‌.വടക്കേ ഇന്ത്യയില്‍ നിന്നും ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഗുണ്ടഫറസ്‌ രാജാവിന്റെ മുദ്രയുള്ള നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ചില പുരാതന ഗ്രന്ഥങ്ങളില്‍ (റമ്പാന്‍ പാട്ട്‌) ഈ രാജാവ്‌ കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

No comments :

Post a Comment