കോട്ടക്കാവ്‌ പള്ളിയുടെ സ്ഥാപനം



വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച്‌ സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന തോമാശ്ലീഹ കോട്ടക്കാവിലുമെത്തി. ശ്ലീഹ കോട്ടക്കാവിലെത്തുമ്പോള്‍ ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വേഷവിധാനത്തിലും, സംസാരശൈലിയിലും വ്യത്യസ്തനായിരുന്ന ശ്ലീഹായെ ഉത്സവത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ജനങ്ങള്‍ അപരിചിതത്തോടെ വീക്ഷിച്ചു. ഉത്സവത്തിനെത്തിയ ജനങ്ങളോട്‌ തോമാശ്ലീഹാ യേശുവിനെക്കുറിച്ച്‌ സംസാരിച്ചു. ഇതുകേട്ട അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്‌ ഭ്രാന്താണെന്ന്‌ പറഞ്ഞ്‌ അവിടെ നിന്ന്‌ ഓടിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു.

നിസ്സഹായനായ തോമാശ്ലീഹ കൈകളുയര്‍ത്തി ദൈവത്തോട്‌ സഹായമഭ്യര്‍ത്ഥിച്ചു. പെട്ടെന്ന്‌ അവിടെ കൊടുങ്കാറ്റ്‌ വീശി. എഴുന്നുള്ളിച്ചു നിര്‍ത്തിയിരുന്ന ഗജവീരന്‍മാരും പ്രേക്ഷകസമൂഹവും നിലം പതിച്ചു. ചിലര്‍ക്ക്‌ ബോധക്ഷയം സംഭവിച്ചു. ഇതു കണ്ട ജനക്കൂട്ടം പരിഭ്രാന്തരാകുകയും തങ്ങള്‍ പരിഹസിച്ച ക്രിസ്തുശിഷ്യന്‍ ദിവ്യനാണെന്ന്‌ തിരിച്ചറിയുകയും ചെയ്തു. ശ്ലീഹായോട്‌ ഈ അവസ്ഥയില്‍ നിന്ന്‌ തങ്ങളെ മോചിപ്പിക്കണമെന്ന്‌ അവര്‍ കേണപേക്ഷിച്ചു. തോമാശ്ലീഹ അവരോട്‌ ജലം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. കൊണ്ടുവന്ന ജലം പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ആശീര്‍വ്വദിച്ചതിനുശേഷം മോഹാലസ്യപ്പെട്ടവരുടെമേല്‍ തളിച്ചപ്പോള്‍ അവര്‍ ഉണര്‍ന്നു. വിശുദ്ധന്‍ മൂന്നാം തവണയും ജലം തളിച്ചപ്പോള്‍ ചില ജലബിന്ദുക്കള്‍ അന്തരീക്ഷത്തില്‍ നിലനിന്നെന്നും അവയില്‍ ചിലത്‌ രക്തതുള്ളികളും അഗ്നി നാളങ്ങളുമായി മാറിയെന്നും മറ്റൊരൈതീഹ്യമുണ്ട്‌.

ഈ അത്ഭുതം കണ്ട ജനക്കൂട്ടം ശ്ലീഹയുടെ ചുറ്റും കൂടി. അവരോട്‌ അവന്‍ വചനം പ്രഘോഷിച്ചു. വചനം ശ്രവിച്ചവര്‍ വിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറായി. വിശ്വാസ നവീകരണത്തിന്റെ പ്രതീകമായ കുരിശ്‌ എവിടെ സ്ഥാപിക്കുമെന്ന്‌ അധികാരികള്‍ ആലോചിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ എഴുന്നള്ളിച്ചു നിര്‍ത്തിയ ആന, തടി കൊണ്ടു പോയിടുന്നിടത്ത്‌ കുരിശു സ്ഥാപിക്കാമെന്ന തീരുമാനമായി. അങ്ങിനെ തടി കൊണ്ടുപോയി ഇട്ട സ്ഥലത്ത്‌ കുരിശ്‌ സ്ഥാപിക്കുകയും ചെയ്തു.

1 comment :

  1. site is good and i like graphics but i found one error in the graphics so i have one question about the picture why thomasliha looking to elephant ?

    ReplyDelete