മാര്‍ സാബോറും മാര്‍ പ്രോത്തും

എ। ഡി। 72 ല്‍ മരണമടയുന്നതിന്‌ മുമ്പ്‌, തോമാശ്ലീഹ തന്റെ പിന്‍ഗാമിയായി കേപ്പായെ മെത്രാനായി വാഴിച്ചിരുന്നു എന്നതിന്‌ ചരിത്രരേഖകളുണ്ട്‌. കേപ്പായെത്തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ തദ്ദേശ മെത്രാന്‍മാര്‍ ക്രിസ്ത്യാനികളെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ മതപീഡനങ്ങളുടെയും മറ്റും ഫലമായി അവരുടെ വംശാവലി തുടരാന്‍ ഇടവന്നില്ല. തുടര്‍ന്ന്‌ 16-ാ‍ം ശതകത്തിന്റെ ആദ്യ പകുതി വരെ നസ്രാണികള്‍ പേര്‍ഷ്യന്‍ സഭയുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ കാലഘട്ടത്തിലാണ (880-ാ‍ംമാണ്ടില്‍) മാര്‍ സാബോര്‍, മാര്‍ പ്രോത്ത്‌ എന്നീ സഹോദരന്‍മാരായ രണ്ടു മെത്രാന്‍മാര്‍ കേരളത്തില്‍ വന്നു. സാബോര്‍ കൊടുങ്ങല്ലൂരും അവിടെ കലാപം തുടങ്ങിയശേഷം ഉദയംപേരൂരും, പ്രോത്ത്‌ ഉപമെത്രാനായി കൊല്ലത്തുമാണിരുന്നത്‌. കല്ലും മരവും ഉപയോഗിച്ചുള്ള ആലയനിര്‍മ്മാണം കേരളത്തില്‍ ആരംഭിച്ച കാലത്ത്‌ ഈ മെത്രാന്മാര്‍ വളരെയേറെ പള്ളികള്‍ പണിയിക്കുകയുണ്ടായി। പറവൂര്‍ കോട്ടക്കാവ്‌ ഈക്കൂട്ടത്തില്‍പ്പെട്ടതാകാന്‍ ഇടയുണ്ട്‌. ഇവിടുത്തെ പള്ളിയുടെ മുന്‍വശത്തുള്ള കപ്പേളയില്‍ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലില്‍ കൊത്തിയിട്ടുള്ള പേര്‍ഷ്യന്‍ കുരിശും അന്ന്‌ സ്ഥാപിച്ചതാകാന്‍ ഇടയുണ്ട്‌. അവരുടെ മരണശേഷം അവരെ വിശുദ്ധരായി പരിഗണിച്ച്‌ അവരുടെ പേരുകള്‍ ആ പള്ളിക്ക്‌ നല്‍കുകയും ചെയ്തു। പിന്നീട്‌ ഉദയം പേരൂര്‍ സൂനഹദോസിന്റെ തീരുമാനപ്രകാരം കോട്ടക്കാവുപള്ളി വി. ഗര്‍വ്വാസീസ്‌, പ്രോത്താസീസ്‌ എന്നിവരുടെ പേരിലാക്കുകയുണ്ടായി.

No comments :

Post a Comment