പുതിയപള്ളിയുടെ നിര്‍മ്മാണം

ഒരു കാലത്ത്‌ കൈതാരം, ഏഴിക്കര, കച്ചേരിപ്പടി, പല്ലംതുരുത്ത്‌, നീണ്ടൂര്‍, പട്ടണം, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങള്‍ കോട്ടയ്ക്കാവ്‌ ഇടവകയില്‍ ഉള്‍പ്പെട്ടതായിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്നും വരുന്ന ജനത്തിന്‌ ദേവാലയത്തിലെ സ്ഥലപരിമിതി മൂലം സൗകര്യപൂര്‍വ്വം ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. ആയതിനാല്‍ ഇടവകയുടെ സ്ഥിതിക്കനുസൃതമായി ഒരു ദേവാലയം പണിയുവാന്‍ തീരുമാനിച്ചു.

1911 ജൂണ്‍ 21 ന്‌ നി. വ. ദി ശ്രീ പഴയപറമ്പില്‍ ലൂയീസ്‌ മെത്രാന്‍ ഇപ്പോഴത്തെ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. അന്ന്‌ ഇവിടെ വികാരിയായിരുന്നത്‌ പെ. ബ. ഇളങ്കുന്നപ്പുഴ പൗലോസച്ചനായിരുന്നു. പിന്നീട്‌ വികാരിയായി വന്ന പാറയ്ക്കല്‍ സക്കറിയാസ്‌ അച്ചന്‍ പള്ളി പണി തുടര്‍ന്നുകൊണ്ടുപോകുന്നതനായി കഠിനപ്രയത്നം ചെയ്തു. 1938-ല്‍ ബ. ഇളങ്കുന്നപ്പുഴ പൗലോസ്‌ അച്ചന്‍ വീണ്ടും വികാരിയായിരിക്കെ മ. വ. ദി. ശ്രീ. കണ്ടത്തില്‍ ആഗസ്തിനോസ്‌ മെത്രാപ്പോലീത്ത തിരുമേനി വെഞ്ചരിച്ച്‌ ദിവ്യബലിയര്‍പ്പിച്ചു. വിശാലമായ പള്ളിയുടെ മുന്‍ഭാഗത്ത്‌ പൂര്‍ത്തിയാകാതെ കിടന്ന രണ്ടു മണിമാളികകളുടെ പണി പൂര്‍ത്തിയാക്കിയത്‌ 1955-ല്‍ ഫാദര്‍ ജോസഫ്‌ വളമംഗലം വികാരിയായിരിക്കുമ്പോഴാണ്‌. വിദേശത്ത്‌ നിന്ന്‌ കൊണ്ടുവന്നിട്ടുള്ള മൂന്ന്‌ മണികളാണ്‌ ഈ മാളികയില്‍ തൂക്കിയിട്ടുള്ളത്‌.

പുതിയ പള്ളിയുടെ പുറകില്‍ സ്ഥിതി ചെയ്യുന്ന പഴയപള്ളിയും അതിനു തൊട്ടു പടിഞ്ഞാറ്‌ വശത്തുള്ള ചരിത്രപസിദ്ധമായ ആനമതിലും, തോമാശ്ലീഹ മാമ്മോദീസ മുക്കിയ തീര്‍ത്ഥക്കുളവും ഇടവക ജനങ്ങള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു.

No comments :

Post a Comment